Thursday, 20 November 2014

എനിക്കുള്ള മുന്നറിയിപ്പ്

പ്രഭാതം
ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്.
ഇടയ്ക്ക് മഞ്ഞും പെയ്യുന്നുണ്ട്
പൂജപ്പുര സെൻട്രൽ ജയിൽ.
സമയം അഞ്ചു മണി.
കണ്ണുകള്‍ അടച്ചു പിടിച്ചിരിക്കുന്ന ഞാന്‍ മനസ്സ് കൊണ്ട് എന്റെ ജീവിതത്തിന്റെ പിന്നിലേക്ക് യാത്ര പോകുന്നു
എന്റെ പേര് പോലെത്തന്നെ
എന്‍റെ അച്ചന്‍റെ പേരും രാഘവന്‍ എന്ന് തന്നെയായിരുന്നു, അച്ഛന്‍ ജന്മിയായിരുന്നു.
അതുകൊണ്ട് തന്നെ ഞാനും കഠിനാദ്ധ്വാനിയായിരുന്നു
ജോലി ചെയ്യാന്‍ മടിയും ഉണ്ടായിരുന്നില്ല

പ്രഭാതം
ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്.
ഇടയ്ക്ക് മഞ്ഞും പെയ്യുന്നുണ്ട്.
മരത്തിൻറെ ഒറ്റ പാളി ജനലുള്ള മുറി.
ഒരു റാന്തൽ കത്തി തീരാനായിരിക്കുന്നു.
സമയം അഞ്ചു മണി.
റൂമില്‍ ഘടിപ്പിച്ചിട്ടുള്ള അലാരം ആഞ്ഞടിക്കുന്നു.
ഒരു ദുസ്വപ്നത്തിൽ നിന്നെന്ന പോലെ ഞാന്‍ ഞെട്ടിയുണർന്നു
വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോ രണ്ടു യമണ്ടൻ നായകൾ കൈസറും ടോമിയും കാവൽ നിൽക്കുന്നു.

ഞാന്‍ ഒറ്റ മുണ്ട് മാത്രമേ ഉടുത്തിരുന്നുള്ളൂ.
രണ്ടു കൈകളും തോളില്‍ തൂക്കി ഞാന്‍ പുറത്തേക്കു നടന്നു.
പിറകെ കൈസറും ടോമിയും കുരച്ചു കൊണ്ടു വരുന്നുണ്ടായിരുന്നു.
തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു കാളകളേയും കൊണ്ട് പാടത്തേക്ക് നടന്നു.
വരണ്ട ഭൂമി.
മഴ പെയ്യുന്നതും കാത്ത് അതിന്റെ ഹൃദയം തുറന്നു കിടക്കുന്നു.
വരമ്പത്ത് കൈസറും ടോമിയും കാവലിരുന്നു.
ഒഴിഞ്ഞ വയറുമായി ഞാന്‍ ആ കാളകളേയും കൊണ്ടു ആ വരണ്ടുണങ്ങിയ ഭൂമി ഉഴുതു മറിച്ചിട്ടു.
വാ പിളർന്ന് നിൽക്കുന്ന ഭൂമി.
എന്‍റെ വിയർപ്പ് മാത്രമായിരുന്നു ഭൂമിയ്ക്ക് പോലും ദാഹത്തിന് ഇത്തിരി ജലം
അത് പക്ഷേ ദാഹം ശമിപ്പിക്കാൻ സാധിക്കുമായിരുന്നില്ല

രണ്ടു കാളകളേയും നുകത്തിൽ കെട്ടി ആ വരണ്ടു കിടക്കുന്ന ഭൂമി ഉഴുതു മറിച്ചു.
സമയം പതിനൊന്ന് മണി.
കത്തുന്ന വെയില്.
പൊള്ളുന്ന മണ്ണ്.
അമ്പത്തെട്ടു വയസ്സുള്ള വേലക്കാരി ജാനു ആ പാട വരമ്പത്തു കൂടെ നടന്നു വന്നു.
കൈയില്‍ അൽപം കഞ്ഞിയായിരുന്നു.
ജാനു ചിരിച്ചു.
ഞാന്‍ ചിരിച്ചില്ല.
മൂന്നു പാത്രം എടുത്തു ജാനു കഞ്ഞി വിളംബി.
അതില്‍ ഒന്ന് ഞാനും ബാക്കി രണ്ടെണ്ണം കാവൽ നിൽക്കുന്ന കൈസറും ടോമിക്കുമായിരുന്നു.
ഞാന്‍ ക്ഷീണിച്ചു പാട വരമ്പത്തു ഇരിക്കാന്‍ ശ്രമം നടത്തിയപ്പോൾ കുരച്ചു കൊണ്ടു കൈസറും ടോമിയും എന്‍റെ കൈയില്‍ കടിക്കാൻ ആഞ്ഞു വന്നു.
ഞാന്‍ പിന്നോക്കം പോയി.
അതുകൊണ്ട് ആ കടി പാഴായി
നായ മുരണ്ടു.
ആ അത്യുഷ്ണം വകവെക്കാതെ ഞാന്‍ ആ കഞ്ഞി ആദ്യമായി ഭക്ഷണം കിട്ടുന്ന പോലെ ആർത്തിയോടെ കുടിച്ചു തീർത്തു.
പിന്നേയും ജാനൂനെ നോക്കി.
ഇനിയില്ലെന്ന് പാത്രം കാണിച്ചു കൊടുത്ത് കൊണ്ടു തലയാട്ടി.
അപ്പോഴേക്കും പക്ഷേ ആ നായകൾ ആ കഞ്ഞി പകുതി കുടിച്ചു ബാക്കി വെച്ചിരിക്കുന്നു
നായകൾ കുടിച്ചു ബാക്കി വെച്ച കഞ്ഞിക്കായി ഞാന്‍ കൈ നീട്ടി ഒരു നായ മുരണ്ടെങ്കിലും എനിക്ക് കഞ്ഞികിട്ടി.
അത് ആർത്തിയോടെ ഞാന്‍ കുടിച്ചു.
മൂന്നു പാത്രവും കാലിയാക്കിയ ശേഷം ജാനു തിരിച്ച് നടന്നു വീണ്ടും ഞാന്‍ നുകത്തിലേക്ക്.
കൈസറും ടോമിയും കാവൽ നിന്നു.
സമയം ആറു മണി വരെ തുടര്‍ന്നു.
കൈസറും ടോമിയും കുരച്ചു.
ഞാന്‍ കാളകളേയും കൂട്ടി തിരിച്ചു വന്നു.
കാളകളെ ആലയിലാക്കി ഞാന്‍ കിണറ്റിൻ കരയിലേക്ക് നടന്നു.
പുറകെ രണ്ടു ശ്വാനങ്ങളും.
രണ്ടു ബക്കറ്റ് വെള്ളം കോരിയെടുത്തു തലയില്‍ ഒഴിച്ചു.
നല്ല സുഖം.
വൈകുന്നേരവും ജാനു കഞ്ഞിയുമായി എന്‍റെ മുറിയില്‍ ചെന്നു.
നനഞ്ഞ തുണി അഴിച്ചു ഞാന്‍ തുണിയുടുക്കാതെ ഒരു മൂലയില്‍ കുത്തിയിരിക്കുകയായിരുന്നു.
ജാനു കഞ്ഞിക്കളയരുതെന്ന് പറഞ്ഞ് മേശമേല്‍ വെച്ച് വേഗം പുറത്തേക്ക് പോയി.
ഞാന്‍ ഇങ്ങിനെ ജീവിക്കാന്‍ തുടങ്ങിയിട്ട് മൂന്നു മാസമാകുന്നു
എന്‍റെ അച്ഛന്‍ മരിച്ച നാലാം നാളു മുതലാണ് എൻറെ രണ്ടാനമ്മ ഇങ്ങിനെ സ്നേഹിക്കാൻ തുടങ്ങിയത്

ജാനു പുറത്തു പോയതോടു കൂടി രണ്ടു ഹൈഹീൽ ചെരുപ്പിൻറെ ശബ്ദം കേട്ടു.
അത് രാഘവന്‍റെ രണ്ടാനമ്മയായിരുന്നു.
വരുന്നത് രാജകീയ വേഷത്തിൽ തടിച്ചുരുണ്ട ഒരു വീപ്പകുറ്റി.
അവളുടെ വലതു കൈയില്‍ കൈസറും ഇടതു കൈയില്‍ ടോമിയും.
അവര്‍ നഗ്നനായി കുത്തിയിരിക്കുകയായിരുന്ന എന്‍റെ തലയില്‍ പിടിച്ചു മുഖമുയർത്തി.
ഞാന്‍ ദയനീയമായി നോക്കി.
"നിന്റെ തീരുമാനത്തില്‍ മാറ്റം വന്നോ"
ഞാന്‍ ഒന്നും പറഞ്ഞില്ല

ദിവസവുമുള്ള ചൂരൽ കൊണ്ടുള്ള അടി കൈ തളരും വരെ തുടര്‍ന്നു. ക്ഷീണിച്ച ശേഷം നിറുത്തി.

കൊച്ചമ്മയുടെ ഹൈഹീൽ ചെരുപ്പിൻറെ ശബ്ദം അകന്നു അകന്നു പോയി

ഞാന്‍ അവരെ ദയനീയമായി നോക്കി അവരുടെ മുഖത്ത് പുച്ഛം
കൊച്ചമ്മയുടെ മകളെയാണ് എന്നെ കൊണ്ട് കല്യാണം കഴിപ്പിച്ചിരിക്കുന്നത്
അച്ഛന്‍ മരിച്ച പിറ്റേന്ന് തന്നെ കൊച്ചമ്മയുടെ നിർബന്ധത്തിന് ഞാന്‍  വഴങ്ങുകയായിരുന്നു
അന്ന് ആ ആദ്യ രാത്രിയില്‍ തന്നെ സ്വത്ത് മുഴുവന്‍ അപർണ്ണയുടെ പേരില്‍ എഴുതി വെയ്ക്കുന്നതിന് തലയണമന്ത്രം തുടങ്ങി.  അത് ഫലിക്കാതെ വന്നപ്പോഴല്ലേ ഞാന്‍  വീട്ടു തടങ്കലിലായത്. അതിനു പരിശീലനം ലഭിച്ച കൈസറും ടോമിയും കാവൽ നിന്നു.
മൂന്നു മാസം കഴിഞ്ഞു അവള്‍ വന്നു എന്റെ ഭാര്യ. അവള്‍ കൊച്ചമ്മയുടെ വീട്ടിലായിരുന്നു.ഞാൻ തന്റെ മുറിയിലെ ഒറ്റ പാളിയുള്ള ജനലിലൂടെ ലോകം കാണുകയായിരുന്നു. പിന്നില്‍ ഹീലുള്ള ചെരുപ്പിൻറെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് തന്റെ ഭാര്യ ചിരിച്ചു കൊണ്ട് നിൽക്കുന്നു

ടീ ഷര്‍ട്ടും പാൻറും വേഷം.
"എന്തായി തീരുമാനം സ്വത്ത് എന്റെ പേരില്‍ എഴുതി വെയ്ക്കുന്ന കാര്യത്തില്‍" ചോക്ലൈറ്റ് ബോക്സ് പിടിച്ചു കൊണ്ട് അവള്‍ ചോദിച്ചു. രാഘവന്‍ ഒന്നും മിണ്ടിയില്ല
അവള്‍ ആ ചോക്ലൈറ്റ് ബോക്സ് തന്റെ നേരെ നീട്ടി.  ഞാന്‍ വാങ്ങിച്ചില്ല. അവള്‍ അത് ബെഡില് വെച്ച് തിരിച്ച് പോയി.
കുറച്ച് നേരം കഴിഞ്ഞപ്പോ ഞാന്‍ ആ ചോക്ലൈറ്റ് ബോക്സ് തുറന്നു അത് അപ്പാടെ പൊതിഞ്ഞിരുന്ന കടലാസ് ഓരോന്നായി അഴിച്ചു എല്ലാം അഴിച്ചെടുത്തു.
ഞാന്‍ തന്റെ റൂമിൻറെ വാതില്‍ തുറന്നു. പുറത്തു നിൽക്കുന്ന കൈസറും ടോമിയും കുരച്ചു കൊണ്ട് വന്നു. ആ ചോക്ലൈറ്റ് ബോക്സ് വാതിലിനു പുറത്ത് വെച്ച് ഞാന്‍ വാതില്‍ അടച്ചു

കുറച്ച് നേരം കൂടി രണ്ടും കുരച്ചു കൊണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞു. കൈസറും ടോമിയും ഉറങ്ങി കാണുമെന്ന് കരുതി ഞാന്‍ വാതില്‍ തുറന്നു നോക്കി, രണ്ടു പേരും ചത്തു കിടക്കുന്നതാണ് കണ്ടത്. എനിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ആ രണ്ടു നായകളെ മറികടന്ന് പതുക്കെ ശബ്ദമുണ്ടാക്കാതെ നടന്നു

ഞാൻ അടുക്കളയില്‍ പോയി ഒരു ഇരുമ്പ് പൈപ്പുമായി കൊച്ചമ്മയുടെ മുറിയിലേക്ക് ചെന്നു. അവിടെ അമ്മയും മകളും ചോക്ലൈറ്റിൽ വിഷം കലർത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഞാന്‍  മുറിയിലേക്ക് കടന്നു വന്നത് അവരെ അത്ഭുതപ്പെടുത്തി " ഇതെങ്ങിനെ  സംഭവിച്ചു" എന്ന ഭാവത്തില്‍

ചോക്ലൈറ്റ് കഴിച്ചാല്‍ നായകൾ ചാകുമെന്ന് എനിക്കറിയില്ലായിരുന്നു, അവർക്കും

ഞാൻ എന്റെ കൈയിലുള്ള ഇരുമ്പ് പൈപ്പ് രണ്ടു ജീവന്‍ പോകുന്നത് വരെ വീശി, ഇരുമ്പ് പൈപ്പും ആദ്യമായിട്ടായിരുന്നു ചോരയില്‍ കുളിക്കുന്നത്.

സ്വതന്ത്രനായപ്പോ ഞാന്‍ ഏകനായി അനാഥനായി

Sunday, 16 November 2014

തിരകള്‍

തിരകള്‍
പരസ്പരം
ആലിംഗനം ചെയ്തും
കലങ്ങി മറിഞ്ഞും
ചിപ്പിയെ തിരഞ്ഞും
മുത്തുകളും
പവിഴങ്ങളും തിരഞ്ഞും
നിമിഷങ്ങളില്‍
മൃതിയടയുന്നു

തിരകളിൽ
മുത്തുകളും
പവിഴങ്ങളുമുണ്ട്
എങ്കിലും
ആഴിയിൽ നിന്നും
ചിപ്പി പോലും
തീരമണയ്ക്കുന്നില്ല

തിരകളിലേക്ക്
വലിച്ചെറിഞ്ഞ ചെരിപ്പ്
തിരികെ കൊണ്ടുവന്നു
പക്ഷേ
കൊണ്ടു പോയ ജീവന്‍
തിരിച്ചു തന്നില്ല
ആത്മാവിനെ
കടലുപ്പിൽ ലയിപ്പിച്ച്
മാലിന്യം തീരം തള്ളി

തിരകള്‍
ചെറുതായി
പ്രകൃതി കരഞ്ഞാൽ
തീരത്തെ വീടുകളും ജീവനും നക്കിത്തുടയ്ക്കുന്നു
ദയയില്ലാതെ

തിരകള്‍
എന്തുകൊണ്ടായിരിക്കും
ജീവനിഷ്ടപ്പെടാത്തത്

തിരകളെ
എങ്കിലും
നുരഞ്ഞു പതഞ്ഞ്
തീരം തഴുകുകുമ്പോൾ
ഇത്തിരി നേരം
ഞാനും വരും
എന്നെ പോലെ
പരകോടി ജനങ്ങളും വരും നിറുത്താതെയുള്ള
നിന്റെ തലോടലും
അഴകും കാണാന്‍

തിരകള്‍
മലിനമാക്കപ്പെട്ട
പ്രവര്‍ത്തികൾക്ക്
സാക്ഷിയാകാൻ

തിരകള്‍
കാലങ്ങള്‍ മാറ്റി മറിച്ച
ചിന്തകള്‍ക്കു
പ്രചോദനമാകുന്നു

തിരകളെ നോക്കി
എല്ലാം മറന്നു
കുറച്ചൊത്തിരിനേരമിരുന്ന്
ചുവന്ന തുടുത്ത സന്ധ്യയുണ്ണാൻ

തിരകള്‍
വീണ്ടും
വീണ്ടും
തീരം ചുംബിച്ച്
വിടവാങ്ങുന്നു

Saturday, 1 November 2014

ഡിങ്കനും കോയിൻറെ ദോസേം


എഫ്എം റേഡിയോയില്‍ നിന്നും ഒരു മാപ്പിള പാട്ടിൻ ഇശല് ഒഴുകി വരുന്നു
ഡിങ്കന് സ്വന്തമായി കോടിദ്വീപിൽ  തട്ടുകടയുണ്ടായിരുന്നു
ഞമ്മള് ഒരിക്കല്‍ കടയില്‍ ചെന്നു:
"ന്താ കയിക്കാനുള്ളേ( കഴിക്കാന്‍) ?"
ഡിങ്കന്: " പത്തിരിണ്ട് പൊറാട്ടണ്ട് ദോസീണ്ട് (ദോശ)  ന്താ മാണ്ട്യേത് (വേണ്ടത്) ?"
ഞമ്മള്: "പത്തിരി ഏതാ?"
ഡിങ്കന്:" പലമ പത്തിരി " (ഒരുതരം പത്തിരി,മലബാറിൽ പ്രധാനമായും നോമ്പ് കാലങ്ങളില്‍ ഉണ്ടാക്കാറുള്ള അരിപ്പൊടി വിഭവം)
ഞമ്മള്: " ന്നാ നാലു പത്തിരി "
ഡിങ്കന്: "ചാറെന്താ മാണ്ട്യേത്?" (കറിയെന്താ വേണ്ടത് )
ഞമ്മള്: "ന്താ ള്ളത്? ( എന്താണ് കറിയുള്ളത് )
ഡിങ്കൻ : കോയീണ്ട്(കോഴി),പോത്ത് ബെരട്ടിയത്(ബീഫ്),കൊറ്റനാടിൻറഔത്തെറച്ചി (മട്ടൻ കറി)
ഞമ്മള് : "ചാറില്ലേ( കറി)?"
ഡിങ്കൻ :" സാൽനയോ (കറിയുടെ നീര്)
ഞമ്മള്ക്ക് നാലു പത്തിരിയും കറിയുടെ നീരും ഉപയോഗിച്ച് കഴിച്ചു കൊണ്ടിരിക്കെ ഒരു ഡബിള്‍ ഓംലെറ്റ് ഡിങ്കൻ തള്ളി വെച്ചു
ഞമ്മള് ഒന്നും നോക്കാതെ കഴിച്ചു. കൂടെ രണ്ടു ഗ്ലാസ് വാട്ട വെള്ളവും( ചൂട്+ തണുത്തവെള്ളം മിക്സ് ആക്കിയത്)
ഞമ്മള് : "ത്രായി"(എത്രയായി)
ഡിങ്കൻ : " അയിമ്പത്" (₹50)
ഞമ്മള് : "ദ് ന്താ ത് ( എന്താണിത്) അയിമ്പതുറുപ്യേ നാലു പത്രിക്കോ ? പടച്ചോനെ ബദ്രീങ്ങളേ ചോയിക്കാനും പറയാനും ആരൂല്യേ ?"
ഡിങ്കൻ : നാലു പത്രിക്ക് നാലഞ്ചിരുപത് (4X5=20) കോയീണ്ടെ ദോസ മുപ്പതും കൂട്ടി അയിമ്പതുറുപ്യ ന്തേയ് ?
ഞമ്മള് : അയിന്(അതിന്)  ഞാമ്പറഞ്ഞോ അന്നോട് കോഴീൻറെ ദോസ?"
ഡിങ്കൻ : "ങ്ങള് കയിച്ചീലെ ?" (നിങ്ങള്‍ കഴിച്ചില്ലേ ?."
ഞമ്മള് : "അതല്ലേ പഹയാ അന്നോട് പറഞ്ഞത് ഞാമ്പറഞ്ഞോ അന്നോട് ദ് മാണെന്ന് .? " (ഞാൻ ഓംലെറ്റ് വേണമെന്ന് പറഞ്ഞോ) (സ്നേഹത്തോടെ ഇഷ്ടമുള്ള ആളെ വിളിക്കുന്നതാണ് പഹയൻ എന്ന പദം)
ഡിങ്കൻ : "ന്താപ്പം ങ്ങളെ ഉത്തേസം?"(എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്)
ഞമ്മള് : ന്നാ പുടിച്ചോ ഇരുപതുറുപ്യെ ൻറെ കജിൽ അതേ ള്ളൂ " ഇരുപത് രൂപ കൊടുത്തു
ക്ഷുഭിതനായി ഡിങ്കൻ :  "ത് പറ്റൂല്ല കായിട്ക്ക്" (കാശെടുക്കൂ)
ഞമ്മള് : "ൻറെടുത്ത് (എന്റെ കൈയില്‍) ദേ ളളൂ "
ഡിങ്കൻ : "ഷുക്കൂറേ ഗഫൂറേ മൊയ്തീനേ ങ്ങട്ട് ബരീൻ ഈ ഇബുലീസ് തിന്ന കായി തരാണ്ട് മുങ്ങാൻ നോക്കാണ് ന്താപ്പം ചെജ്ജാ? (എന്താ ചെയ്യുക) "
ഞമ്മള് : "ദ് ക്കെ ആരാ?"
ഡിങ്കൻ : "ദ് ക്കെ ഈ നാട്ടിലെ പ്രമാണികളാ "
ഞമ്മള് : "ന്ത് പ്രാണികളോ ?"
എല്ലാവരും ഞമ്മളെ നേരെ വന്നു
ഞമ്മള് : "നിക്ക് ക്ക് ക്ക് ... ന്താ കാര്യംന്ന് ങ്ങള് ചോയിച്ചോ ?"
ഞമ്മള്: "ൻറെ കജ്ജില് (കൈവശം)  ഇരുപതുറുപ്യെ ഒള്ളൂ, ത് ഞാന്‍ തരാ അല്ലാതെ ബേറെ അഞ്ചിൻറെ കായി ഞമ്മളെടുത്തില്ല "
എല്ലാവരും ഡിങ്കൻറെ മുഖത്ത് നോക്കി എന്താ ചെയ്യേണ്ടത്
ഡിങ്കന് ദേശ്യം വന്നു ഞമ്മളെ നേരെ നോക്കി . എന്തു ചെയ്യണമെന്ന് അറിയാത്ത നിമിഷങ്ങള്‍ ഡിങ്കൻ ഞമ്മളെ നേരെ പാഞ്ഞു വന്നു
ഹൃദയത്തില്‍ മാപ്പിള പാട്ടിന്റെ ഇശലുമായി പ്രമാണികളതാ ഡിങ്കൻറെ പാതകത്തിന് സാക്ഷികളായി നിൽക്കുന്നു
അപ്പോഴാണ് വിക്രമൻ സാര്‍ അതുവഴി വന്നത്. മാഷ് നാട്ടില്‍ അറിയപ്പെടുന്ന ഒരാളായിരുന്നു. അൽപം രാഷ്ട്രീയം മറ്റും കൈകാര്യം ചെയ്യുന്നത്‌ കൊണ്ട് ആർക്കും എതിരഭിപ്രായം ഇല്ലായിരുന്നു. സാര്‍ കൈയോടെ പിടിച്ചു തടഞ്ഞു.
എന്നിട്ട് പറഞ്ഞു : "വേണ്ട നീയിത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലാ നീ ഈ കട തുടങ്ങിയ അന്ന് മുതല്‍ ആരെങ്കിലും വന്നാല്‍ അവർക്ക് ആവിശ്യമുള്ളതിൽ കൂടുതല്‍ നീ തള്ളുന്നത് എല്ലാവര്‍ക്കും അറിയാം"
ഡിങ്കൻ :"ദതിപ്പോ മാശേ ഞമ്മള് ...? "
മാഷ് :"ഒന്നും പറയണ്ട ജ്ജ് (നീ) തള്ളിക്കോ നല്ലോണം തള്ളിക്കോ പാവങ്ങളാണോന്നു നോക്കി തള്ളിയാൽ ഇതുപോലെ സംഭവിക്കുമോ "
ഡിങ്കൻ : "മാഷേ ഞമ്മളെ കായി (കാശ് )..?"
മാഷ് : "ഇപ്രാവിശ്യം നീ സഹിക്കാനാവുന്നില്ലെന്ന് പറയണ്ട ഞമ്മളെ ഒഴിവാക്കിയേക്ക് ആ കാശ് നിനക്ക് ഫീസായിക്കോട്ടെ, ആളുകളെ നോക്കി തള്ളാത്തതിന് പടച്ചോൻ തന്നെ ക്ലാസ്സ് ഫീസ് ഓംലെറ്റിൻറെ കാശിൽ നിന്നും ഈടാക്കട്ടെ"
ഡിങ്കനെ സഹായിക്കാന്‍ വന്ന ഷുക്കൂർ, ഗഫൂർ, മൊയ്തീൻ നോക്കി നിൽക്കെ ഞമ്മള് കൈലിമുണ്ടുകൊണ്ട് മടക്കി കുത്തി നടന്നു പോയി 

(ഇത് മലബാറിൽ ഉപയോഗിച്ച് കൊണ്ടിരുന്ന ഭാഷാ ശൈലിയിലാണ് ഉപയോഗിക്കുന്നത്  ഈ ഭാഷയില്‍ ഉള്ള പരിജ്ഞാനം എനിക്ക് കുറവാണ് ഇത്രയും പറഞ്ഞത് തെറ്റുകളും ശരികളും ചൂണ്ടിക്കാട്ടി ഈയുള്ളവനോട് സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു )